ബംഗളൂരൂ: ബംഗളൂരുവിൽ നിന്നു കാണാതായ രണ്ടരവയസ്സുകാരിയെ കളിയിക്കാവിളയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരൂ ഊപ്പർസെട്ട് പോലീസ് സംഘം നാഗർകോവിലേക്ക് തിരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കുഞ്ഞിനെ തട്ടിയെടുത്ത ജോസഫ് ജോണിനെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്യും.
പിടിയിലായ ജോസഫ് ജോണിനൊപ്പം ഏഴുവയസ്സുകാരനായ ആൺകുട്ടിയെ കണ്ടെത്തിയതും സംഘം അന്വേഷിക്കും. രാത്രി പട്രോളിംഗി നിറങ്ങിയ പോലീസുകാരാണ് ഇയാളെയും രണ്ടുകുട്ടികളെയും കളിക്കാവിള ബസ് സ്റ്റൻഡിൽ സംശയാസ്പദമായി കണ്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടരവയസ്സായ കുഞ്ഞ് നിർത്താതെ കരുയുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കിത്. കൂടെയുള്ള ഏഴ് വയസ്സുകാരൻ തന്റെ മകനാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുൻപായിരുന്നു ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ആന്ധ്ര സ്വദേശിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാൻ ഇയാൾക്കൊപ്പമുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. കർണ്ണാടകയിലെ ഊപ്പർ സേട്ട് പോലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങളെ തമിഴ്നാട് പോലീസ് ചൈൽഡ് കെയർ സെന്ററിലാക്കി. തുടർന്ന് ഇവരെ കർണ്ണാടക പോലീസിന് കൈമാറും.
Comments