ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ വിഭാഗമായി ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഹിന്ദ് മൊഡ്യൂള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ കാടുകള്‍ക്കുള്ളില്‍ ഐഎസ്ഐഎസ് ദായിഷ്വിലയ പ്രവിശ്യ സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായാണ് പറയുന്നത്. അല്‍ ഹിന്ദ് ഭീകര സംഘടനയിലെ 17 പേര്‍ക്കെതിരായി എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലുമായാണ് അറസ്റ്റുകള്‍ നടന്നത്.
ഇന്ത്യയില്‍ ഐഎസ് തങ്ങളുടെ പ്രവിശ്യ സ്ഥാപിക്കുവാന്‍ ശ്രമിക്കുവെന്ന് ഇതാദ്യമായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന രാജ്യങ്ങള്‍ ചുറ്റിപറ്റിയാണ് നടന്നിരുന്നത്. ബംഗളുരു സ്വദേശിയായ മെഹ്ബൂബ് പാഷയുടേയും, തമിഴ്നാട് സ്വദേശിയായ ഖാജ മൊയ്തീന്റെയും നേതൃത്വത്തിലാണ് ഇതിനുള്ള ആസൂത്രണങ്ങള്‍ നടത്തിയിരുന്നത്. ഉള്‍വനത്തില്‍ പൊലീസിനെ വെട്ടിച്ച് എങ്ങനെ ജീവിക്കാമെന്നു കണ്ടെത്തുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ചന്ദന കള്ളക്കടത്തുകാരനായ വീരപ്പന്റെ പുസ്തകങ്ങള്‍ പോലും സംഘം വാങ്ങിയിരുന്നു.
2019ല്‍ മെഹ്ബൂബ് പാഷയും ഐഎസുമായി തീവ്രബന്ധമുള്ള മറ്റ് നാല് പേരും ചേര്‍ന്ന് കര്‍ണാടകയിലെ ശിവനസമുദ്ര പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനുള്ള കൃത്യമായ ഒളിത്താവളം കണ്ടെത്തുന്നതിനുമായിരുന്നു സന്ദര്‍ശനം. വിദേശത്ത് നിന്നുമുള്ള ഒരു വ്യക്തിയില്‍ നിന്നാണ് പാഷ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വന്നിരുന്നത്. ഭായ് എന്നാണ് പാഷ ഇയാളെ അഭിസംബോധന ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പാഷ ബംഗളുരുവിലെ ഗുരുപന്പാല്യയില് അല്‍ഹിന്ദ് ട്രസ്റ്റ് ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ സംഘത്തിലുള്ളവര്‍ ഇയാളുടെ ട്രസ്റ്റിന്റെ പരിസരത്ത് തൈക്വൊണ്ടോ, കുങ്ഫു എന്നിവ പരിശീലിച്ചിരുന്നു. ഇതിന് പുറമെ പാഷയുടെ നിര്‍ദേശ പ്രകാരം ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനും, എന്‍ആര്‍സിയെ എതിര്‍ത്തുള്ള സമരങ്ങളിലും പങ്കെടുത്തിരുന്നു.
ഖാജ മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം സംഘാംഗങ്ങള്‍ ടെന്റുകള്‍, മഴക്കോട്ടുകള്, സ്ലീപ്പിംഗ് ബാഗ്, കയറുകള്‍, ഏണി, അമ്പ്, വില്ല്, കത്തി, ബൂട്ട്, ആയുധങ്ങള്‍, വെടിമരുന്നുകള്‍, വലിയ അളവില്‍ പടക്കങ്ങള്‍, ഐഇഡി നിര്‍മ്മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ എന്നിവ ശേഖരിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഖാജ മൊയതീന് കടലൂരില്‍ തനിക്ക് ലഭിച്ച ഭൂമി വിറ്റ് ലഭിച്ച വലിയ തുക ഉപയോഗിച്ച് കാടില്‍ ഐഎസ് പരിശീലനത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ ചെലവഴിക്കുകയായിരുന്നു. 2014ല്‍ തമിഴ്നാട്ടില്‍ ഹിന്ദു നേതാവ് കെ.പി.സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നെങ്കിലും 2019 ജൂലൈയില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് ശേഷം പാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.
ഇന്ത്യയിലെ വിവിധ ഹിന്ദുമത നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതി ഇട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ ഇടങ്ങളില്‍ പല പ്രദേശങ്ങളും ഐഎസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അവരുടേതായ ഒരു പ്രദേശം സൃഷ്ടിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി സൂചന ഉണ്ടായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു.
Comments