ശ്രീനഗർ : അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തുന്ന കശ്മീരി യുവാക്കൾക്ക് പുതു ജീവിതം ആരംഭിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉറപ്പാക്കുമെന്ന് സർക്കാർ . ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തീരുമാനം മറിച്ചായാൽ ,അക്രമത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ യാതൊരു ദയയും പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ കശ്മീരിലെ ഷോപ്പിയൻ ജില്ലയിൽ “ബാക്ക് ടു വില്ലേജ്” പരിപാടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മനോജ് സിൻഹ.
ജമ്മു കശ്മീരിലെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കണം. അക്രമങ്ങൾ ഒഴിവാക്കി മുഖ്യധാരയിലേക്ക് മടങ്ങണം. തൊഴിലവസരങ്ങൾക്കും സംരംഭക അവസരങ്ങൾക്കും സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വികസിത കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നായി ജമ്മു കശ്മീനെ മാറ്റാൻ സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും മാതൃകയാക്കി മാറ്റാനുള്ള പദ്ധതികളാണ് നിലവിൽ ആസൂത്രണം ചെയ്യുന്നത് . ഇത് യുവാക്കളെ ശാക്തീകരിക്കുമെന്നും പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുവ വിനോദ കേന്ദ്രവും, കുട്ടികളുടെ ലൈബ്രറിയും സിൻഹ ഉദ്ഘാടനം ചെയ്തു.ഒപ്പം 306.34 ലക്ഷം രൂപ ചിലവിൽ 100 കിടക്കകളോട് കൂടിയ ഹോസ്റ്റലിനും അദ്ദേഹം തറക്കല്ലിട്ടു.
Comments