ന്യൂഡൽഹി : ജെയ്ഷെ മുഹമ്മദ് , ലഷ്കർ ഇ തോയ്ബ ഭീകര സംഘടനകൾ ഭീകര പട്ടികയിൽ ഉൾപ്പെട്ടതോടെ പുതിയ ഭീകര സംഘടനയെ ഇന്ത്യക്കെതിരെ തിരിക്കാൻ പാകിസ്താൻ. അൽ ബദർ എന്ന ഭീകര സംഘടനയെയാണ് പാകിസ്താൻ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു. സാമ്പത്തിക ഉപരോധത്തിൽ പെടാതിരിക്കാനാണ് താരതമ്യേന അറിയപ്പെടാത്ത സംഘടനയെ ഉപയോഗിച്ച് ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്താൻ ശ്രമിക്കുന്നത്.
ലഷ്കറിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്യാനാണ് അൽ ബദർ ശ്രമിക്കുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ് കരുക്കൾ നീക്കുന്നത്. ജമ്മു കശ്മീർ റെസിസ്റ്റന്റ് ഫ്രണ്ട് എന്ന പുതിയ സംഘടനയെയും ഇതിനായി ഉപയോഗിക്കാൻ ഉദ്ദേശ്യമുണ്ട്.
അൽ ബദർ മേധാവി കൊടും ഭീകരൻ ഭക്ത് സമാൻ ഇതിനായി താലിബാൻ ഭീകരരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.പാക് അധീന കശ്മീരിൽ അൽ ബദറിന് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ പരിശീലന മോഡ്യൂളുകളാണ് അൽ ബദർ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അൽ ബദറിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്.
Comments