തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതോടെ ഷോർട്ട് സർക്യൂട്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നതോടെ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ്.
സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം നടന്ന പ്രോട്ടോകോൾ വിഭാഗത്തിലെ മുറിയിലുള്ള 24 വസ്തുക്കൾ പരിശോധിച്ചാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ നിന്നു പോലും തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപ്പിടിത്തം നടന്ന മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാൽ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയർ എക്സ്റ്റിഗ്യൂഷർ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് ഫോറൻസിക് അസിസ്റ്റൻ്റ് സഹാറ മുഹമ്മദ് ഒപ്പിട്ട് നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
സെക്രട്ടേറ്റിലുണ്ടായ തീപ്പിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സർക്കാർ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിനെ പാടെ തള്ളുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം എങ്ങനെ തീപ്പിടിത്തമുണ്ടായി എന്ന് ഇതിൽ പറയുന്നില്ല. റിപ്പോർട്ട് ഡിജിപിക്കാണ് ആദ്യം സമർപ്പിച്ചത്. തുടർന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. തീപ്പിടുത്തം ഷോർട്ട് സർക്യൂട്ടെന്നെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും വാദം പൊളിഞ്ഞു. ശാസ്ത്രീയ തെളിവുകൾ സർക്കാരിന് തിരിച്ചടിയായപ്പോൾ സ്വർണ്ണക്കടത്തിലെ നിർണ്ണായക രേഖകൾ കത്തിയെന്ന സംശയവും തുടരുകയാണ്.
Comments