തിരുവനന്തപുരം: നേമത്ത് വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റവന്യൂ ഇന്‍സ്പെക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ബിജെപിയുടെ ആരോപണം. സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.
ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലാണ് വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. മുനിസിപ്പാലിറ്റികളില്‍ ആയിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍ നഷ്ടപ്പെടുത്തി. വോട്ടുകള്‍ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ആരോപിച്ചു.
ആറ്റിങ്ങല്‍ നഗരസഭയില്‍ ക്രമക്കേടുകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ തന്നെ രേഖാമൂലം അറിയിച്ചതാണ് ഇത്. ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. നേമം നഗരസഭാ പരിധിയില്‍ ആയിരത്തി അഞ്ഞൂറോളം അര്‍ഹരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ നഗരസഭാ റവന്യൂ ഇന്‍സ്പെക്ടറെ ഉപരോധിച്ചു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി. പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
Comments