റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ താമസ സ്ഥലത്തിന്റെ വിവരങ്ങൾ നൽകണം എന്ന് സ്ഥാപനങ്ങളോട് സൗദി തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. ജനുവരി 1നു മുന്നേ വിവരങ്ങൾ തൊഴിൽ-മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് ആണ് നൽകേണ്ടത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല എന്നും അധികൃതർ വ്യക്തമാക്കി. കൊറോണ പടർന്ന സാഹചര്യത്തിൽ ജോലിക്കാരുടെ താമസ സൗകര്യം വിലയിരുത്താൻ തൊഴിൽ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയുരുന്നു. ഈ സമിതിയുടെ ശിപാർശ കൂടി പരിഗണിച്ചാണ് തീരുമാനം.
ജോലിക്കാരുടെ താമസസ്ഥലം ഈജാർ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുകയാണ് സ്ഥാപനങ്ങൾ ചെയ്യേണ്ടത്. നാഷനൽ അഡ്രസ്, ഈജാർ തുടങ്ങിയ സംവിധാനങ്ങളിലെ വിവരങ്ങൾ ദേശീയ ഡാറ്റ സെൻററുമായി ഓൺലൈനിൽ ബന്ധിപ്പിക്കും. താമസ കെട്ടിടങ്ങൾ വാടകക്കെടുത്തവരോടും തങ്ങളുടെ വാടക എഗ്രിമെൻറുകൾ ഈജാർ വഴി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് റിയൽ എസ്റ്റേറ്റ് ഓഫീസുകളും ആവശ്യപ്പെടുന്നുണ്ട്. തൊഴിൽ മന്ത്രാലയത്തിന് സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളിൽ താമസ കെട്ടിടത്തിന്റെ അഡ്രസ്സിന് പുറമെ താമസ സൗകര്യങ്ങളുടെ മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തണം.
Comments