തൃശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
നടവരവിലെ പണത്തോടുള്ള ആര്‍ത്തി ദേവസ്വം ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പ്രകടമാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശബരിമല ആചാരത്തിന് വിരുദ്ധമാണ്. നെയ്ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്പയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം. എത്ര വേണേലും കൊടുക്കാം. കടകംപള്ളി തന്ത്രിക്ക് പണം മാത്രം മതി. അയ്യപ്പന്മാര്ക്ക് രോഗം വരുമോ ഇല്ലയൊ എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം വിമർശിച്ചു.
10 വയസിൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവരെ ശബരിമലയിൽ കയറ്റില്ലെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഗുരുസ്വാമിമാര്‍ക്ക് മല ചവിട്ടാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതും ആചാരവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കുകളോടെയുള്ള ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
Comments