റിയാദ് : വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 362 ഇന്ത്യക്കാരെ കൂടി നാട്ടിലേക്ക് മടക്കി അയച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിലൂടെ അറിയിച്ചു. റിയാദിൽ നിന്ന് 211ഉം ജിദ്ദയിൽ നിന്നും 151ഉം പേരാണ് ഡൽഹിയിലേക്ക് യാത്രയായത്. ഇതോടെ 1945 പേരെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്നും ഇതുവരെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞതായും എംബസ്സി വ്യക്തമാക്കി.
ഈ വർഷം മെയ്, സെപ്റ്റെംബർ, ഒക്റ്റൊബർ മാസങ്ങളിൽ ആയി 1583 യാത്രക്കാരെ ഇന്ത്യയിൽ തിരികെ എത്തിച്ചിരുന്നു. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവരെ അടുത്ത ആഴ്ച തന്നെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞേക്കും എന്നും എംബസ്സി അറിയിച്ചു. ഇതിനായി എംബസ്സി മിഷൻ സൗദിയിലെ വിവിധ സർക്കാർ ഏജൻസികളുമായും ഇന്ത്യയിലെ വിവിധ ഡിപ്പാർട്മെന്റുകളും ആയും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് നിർബന്ധിത ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനും പിസിആർ പരിശോധന നടത്തുന്നതിനും ഉള്ള നിയന്ത്രണങ്ങൾ ഉള്ളതിനാലും വിമാനങ്ങൾ ചാർട്ട് ചെയ്യുന്നതിൽ വരുന്ന അനിശ്ചിതത്വവും ആണ് ഇവരുടെ മടക്ക യാത്രക്ക് താമസം ഉണ്ടാക്കുന്നത് എന്ന് എംബസ്സി വ്യക്തമാക്കിയിരുന്നു
അന്വേഷണങ്ങൾക്ക് 0544166151 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Comments