ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനംതുടങ്ങും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.
സിനിമാ തിയറ്ററിൽ 50% പേർക്ക് മാത്രമേ പ്രവേശനമുള്ളു. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം, നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം, സാനിറ്റൈസർ അടക്കം എല്ലാ സംവിധാനങ്ങളും ഒരുക്കണം, ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം, തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്.
തിയറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. തെർമൽ സ്ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് നടത്തണം ഇവയും നിബന്ധനകളുടെ ഭാഗമായി നടപ്പാക്കും. ഒന്നിലധികം സ്ക്രീനുകൾ ഉള്ള ഇടങ്ങളിൽ പ്രദർശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക. ചലച്ചിത്രമേഖല വീണ്ടും സജീവമാകുന്നത് കൊറോണ വ്യാപനം ഉണ്ടാകാൻ കാരണമാകാത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തോടെ കൊറോണ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ അഭ്യർത്ഥിച്ചു.
Comments