ബാങ്കോംക്: തായ്‌ലൻഡിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നത് തടയാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജഭരണത്തിനെതിരേയും നിലവിലെ പ്രധാനമന്ത്രിക്കെതിരേയുമാണ് പ്രക്ഷോഭം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
തായ്‌ലൻഡിന്റെ പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചായുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. രാജാവിന്റെ അമിതാധികാരം എടുത്തു കളയണമെന്നും പ്രധാനമന്ത്രിയും രാജാവും ചേര്‍ന്നുള്ള ഏകാധിപത്യ ശൈലിയിലുള്ള നയം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നതില്‍ 22 പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായിട്ടാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
തായ്‌ലൻഡിന്റെ മുഖമാണ് രാജകുടുംബം. മഹാ വാജീരാ ലോംഗ് കോണ്‍ എന്ന രാജാവാണ് നിലവില്‍ അധികാരത്തിലുള്ളത്. ശക്തമായ നിയമ പരിരക്ഷയാണ് രാജകുടുംബത്തിനുള്ളത്. ജനാധിപത്യ സര്‍ക്കാറിന്റെ ഏതു നയവും രാജകുടുംബത്തിന് തള്ളാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെതിരെയാണ് ജനരോഷം ഉയരുന്നത്. രാജകുടുംബത്തെ എതിര്‍ത്താല്‍ 15 വര്‍ഷം വരെയാണ് തടവ് ശിക്ഷ നല്‍കുന്നത്. രാജകുടുംബത്തിന്റെ കീഴിലാണ് സൈന്യം. അതേ സൈന്യത്തിനെതിരെ 1973ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ കാലഘട്ടത്തിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Comments