ധാക്ക : ഹിന്ദുമതത്തെ അപമാനിക്കുന്ന ടെലിസീരിയലിനെതിരെ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം . ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന ‘ ബിജോയ ‘ എന്ന ടെലിസീരിയലിന്റെ നിർമ്മാതാവിനും സംവിധായകനും അഭിനേതാക്കൾക്കുമെതിരെ രാജ്യത്തെ ഹൈന്ദവ സംഘടനകൾ വക്കീൽ നോട്ടീസ് അയച്ചു . ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ സീരിയലിന്റെ സംപ്രേക്ഷണവും നിർത്തി വച്ചു.
അബു ഹയാത്ത് മഹ്മൂദ് ഭൂയാൻ സംവിധാനം ചെയ്ത പരിപാടിയുടെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു . ഇതിൽ ഹിന്ദു സ്ത്രീകളെ അധാർമികരായാണ് ചിത്രീകരിക്കുന്നത്. ഹിന്ദു പുരുഷന്മാരെ മദ്യപാനികളും, ക്രൂരരും, വിലകെട്ടവരുമായാണ് കാണിക്കുന്നത് . മാത്രമല്ല ഹിന്ദു സ്ത്രീകൾ വ്യഭിചാരത്തെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും സീരിയൽ പറയുന്നു.
ഇതിനെതിരെ രാജ്യത്തെ ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളും , സംഘടനകളും രംഗത്തിറങ്ങി .നടി നുസ്രത്ത് ഇംറോസ് ടിഷ, നടൻ ഇർഫാൻ സഞ്ജാദ്, എഴുത്തുകാരൻ സലാ ഉദ്ദീൻ ഷോയിബ് ചൗധരി, സംവിധായകൻ അബു ഹയാത്ത് മഹ്മൂദ് ഭൂയാൻ എന്നിവർക്ക് തിങ്കളാഴ്ചയാണ് നോട്ടീസ് അയച്ചത്.
ഏഴ് ദിവസത്തിനകം സീരിയലിന്റെ സംപ്രേക്ഷണ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനും ബംഗ്ലാദേശ് ഹിന്ദു പ്രവർത്തകനുമായ സുമൻ കുമാർ റായ് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് ഹിന്ദുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പരിപാടി നിർത്തിവച്ചതായും ,മാപ്പ് ചോദിക്കുന്നുവെന്നും സംവിധായകൻ അബു ഹയാത്ത് മഹ്മൂദ് ഭൂയാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് .
Comments