ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. അടുത്തയാഴ്ച ഇരു രാജ്യങ്ങളിലെയും കോർ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിൽ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ എട്ടാമത്തെ കൂടിക്കാഴ്ചയാണ് നടക്കാനിരിക്കുന്നത്.
ലഫ്റ്റനന്റ് ജനറൽ പികെജി മോനോനും സംഘവുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുക. ഇതിന് പുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കൻ ഏഷ്യാ സെക്രട്ടറി നവീൻ ശ്രീവാസ്തയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ചൈനയെ പ്രതിനിധീകരിച്ച് മേജർ ജനറൽ ലിൻ ല്യൂവും വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളുമാണ് പങ്കെടുക്കുക എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അതിർത്തി സംഘർഷത്തിനുള്ള പരിഹാരം ഏറെ അകലായാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ സേന പിന്മാറ്റം എന്നത് അതിന്റെ ആദ്യ ഘട്ടത്തിൽ മാത്രമാണ് എത്തിനിൽക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ സേന പിന്മാറ്റവും ചർച്ചാ വിഷയമാകുമെന്നാണ് സൂചന. ഇതിന് പുറമേ അതിർത്തിയിൽ ചൈന വിന്യസിച്ച ടാങ്കുകളുടെ എണ്ണം കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ 300 മുതൽ 400 വരെ ടാങ്കുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ യുദ്ധോപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്.
Comments