ലക്നൗ : പിലിഭിത്തിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പിലിഭിത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. ഉത്തർപ്രദേശ് റോഡ് വെയ്സ് ബസും എസ് യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. 30 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകണമെന്ന് യോഗി ആദിത്യനാഥ് ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിയക്കിയ പ്രസ്താവനയിൽ പറയുന്നു. ജില്ലാ മജിസ്ട്രേറ്റ് പുൽകിത് ഖരേ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ലക്നൗവിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള പുരൻപുർ ഭാഗത്താണ് അപകടമുണ്ടായത്. ലക്നൗവിൽ നിന്നും പിലഭിത്തിലേക്ക് വരികയായിരുന്നു ബസാണ് കാറുമായി കൂട്ടിയിടിച്ചത്. ഏഴ് പേർ സംഭവ സ്ഥലത്തുവെച്ചും രണ്ട് പേർ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
Comments