ശ്രീനഗർ: അതിർത്തിയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംവദിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ലേയിൽ ഇന്ത്യാ- ചൈനാ അതിർത്തിയ്ക്ക് സമീപം ഖർദുംഗലാ ചുരത്തിനടുത്തുള്ള റോഡ് നിർമ്മാണ തൊഴിലാളികളുമായാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. ലഡാക്കിലെ ലേ ഹിൽസ് കൗൺസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയതായിരുന്നു അദ്ദേഹം.
നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തൊഴിലാളികളുടെ ആരോഗ്യത്തെ കുറിച്ചും താമസ സൗകര്യത്തെ കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. തൊഴിലാളികളുടെ കൂലിയെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം അന്വേഷിച്ചു.
തങ്ങൾ സംതൃപ്തരാണെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും നേരിടുന്നില്ലെന്നും തൊഴിലാളികൾ മന്ത്രിയെ അറിയിച്ചു. ആഹാരം കൃത്യമായി ലഭിക്കുന്നുണ്ടെന്നും തണുപ്പകറ്റാനായി ജാക്കറ്റുകളും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും തൊഴിലാളികൾ വ്യക്തമാക്കി. മികച്ച താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും വേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടയിലും ജമ്മു കശ്മീരിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ജനങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.
Comments