മുംബൈ: പൊലീസ് കോൺസ്റ്റബിളിനെ അക്രമിച്ച കേസിൽ മഹാരാഷ്ട്രാ മന്ത്രിയ്ക്ക് മൂന്ന് മാസം കഠിന തടവ്. വനിതാ- ശിശു വികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിനാണ് മൂന്ന് മാസം കഠിന തടവും 15,500 രൂപ പിഴയും ലഭിച്ചത്. അമരാവതി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
എട്ടു വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കാർ തടഞ്ഞതിനാണ് ഇവർ കോൺസ്റ്റബിളിനെ മർദ്ദിച്ചത്. യശോമതി സഞ്ചരിച്ചിരുന്ന കാർ വൺവേ തെറ്റിച്ചതിനെ തുടർന്നാണ് ട്രാഫിക് കോൺസ്റ്റബിൾ തടഞ്ഞത്.
ഇതോടെ ഇവർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കോൺസ്റ്റബിളിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിയ്ക്കുകയും ചെയ്തു. യശോമതിക്കൊപ്പം ഉണ്ടായിരുന്നവരും വാഹനത്തിന്റെ ഡ്രൈവറും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കോൺസ്റ്റബിൾ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ യശോമതി അവരുടെ ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
സംഭവം നടന്ന ഉടൻ കോൺസ്റ്റബിൾ മേലുദ്യോഗസ്ഥനെ വിവരം അറിയിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു.
Comments