മുംബൈ: മതസൗഹാർദ്ദം തകർത്തുവെന്നാരോപിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബാന്ദ്ര മെട്രോ പോളിറ്റിൻ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബാന്ദ്ര പൊലീസിന്റേതാണ് നടപടി.
ഐപിസി സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു സമുദായത്തിൽപ്പെട്ടവർക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഐപിസി 153 എയും ചുമത്തിയിട്ടുണ്ട്.
മതവിദ്വേഷം പരത്താൻ ശ്രമിച്ചതിന് കങ്കണയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുൻവ്വർ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കെതിരെ കോടതിയെ സമീപിച്ചത്. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പടർത്താനും ശ്രമിച്ചുവെന്നായിരുന്നു ഇയാൾ ഹർജിയിൽ ആരോപിച്ചത്.
അതേ സമയം കങ്കണാ റണാവത്തിന്റെ ട്വീറ്റുകൾ മതസൗഹാർദ്ദം തകർക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും മറ്റ് പല കാരണങ്ങൾ കൊണ്ടാണ് ട്വീറ്റുകൾ പ്രചരിച്ചതെന്നും കങ്കണ റണാവത്തിന്റെ അഭിഭാഷകനായ റിസ് വാൻ സിദ്ദീഖി പ്രതികരിച്ചു.
Comments