ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശന വിവരം മുതിർന്ന കോൺഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനാണ് അറിയിച്ചത്.
ഡൽഹിയിൽ നിന്നും തിങ്കളാഴ്ച പ്രത്യേക വിമാനത്തിലാണ് രാഹുൽ കേരളത്തിൽ എത്തുക. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന അദ്ദേഹം മലപ്പൂറം ജില്ലാ കളക്ടറുമായി ചേർന്ന് കൊറോണ സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.
ചൊവ്വാഴ്ച വയനാട് ജില്ലാ കളക്ട്രേറ്റിൽവെച്ച് നടക്കുന്ന കൊറോണ അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. യോഗത്തിന് ശേഷം മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ സന്ദർശനം നടത്തുമെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ബുധനാഴ്ച രാഹുൽ ബീഹാറിലേക്ക് തിരിക്കുമെന്നാണ് വിവരം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊതുപരിപാടികൾ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുൽ ബീഹാറിലേക്ക് പോകുന്നത്. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ആറ് പ്രചാരണ റാലികളിൽ പങ്കെടുക്കും. ഇതിന് പുറമേ ബഗൽപൂരിലെ ഖൽഗാവ്, നവാഡയിലെ ഹിസ്വാ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും രാഹുൽ തുടക്കം കുറിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് രാഹുലിനെ കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുപ്പിക്കാനാണ് പ്രവർത്തകരുടെ ആലോചന.
Comments