ആലപ്പുഴ : വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കിടെ ലോറി ഡ്രൈവറായ ഷാനവാസ് ഓടി രക്ഷപ്പെട്ടത്. മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപംവെച്ചായിരുന്നു വാഹന പരിശോധന. ഉദ്യോഗസ്ഥർ കൈകാണിച്ചതോടെ ലോറി റോഡരികിൽ നിർത്തിയ ശേഷം ഷാനവാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഷാനവാസിനൊപ്പം സഹായിയും രക്ഷപ്പെട്ടു.
ഉദ്യോഗസ്ഥർ കുറച്ചു ദൂരം പുറകെ ഓടിയെങ്കിലും ഷാനവാസിനെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് വിവരം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതിന് പിന്നാലെ സഹായി സ്റ്റേഷനിൽ എത്തിയെങ്കിലും ഷാനവാസിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് പുലർച്ചെയോടെ കളിത്തട്ട് ജംഗ്ഷന് ഒരു കിലോ മീറ്റർ പരിധിയിൽ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോറിയിൽ അമിതഭാരം ഉള്ളതിനാൽ വൻ തുക പിഴ ഈടാക്കുമെന്ന് പേടിച്ചാണ് ഇരുവരും ഓടിയതെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനും കൊറോണ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Comments