ലഖ്നൗ: പീഡന കേസ്സുകളില്‍ അന്വേഷണം അതിവേഗമാക്കി ഉത്തര്‍പ്രദേശ് പോലീസ്. ബാരാ ബംഗി കേസിൽ യുപി പൊലീസ് രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലചെയ്ത കേസ്സിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പോക്സോ പ്രകാരം എടുത്തിരിക്കുന്ന കേസ്സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് 21കാരനായ ഋഷൂ എന്ന് വിളിക്കുന്ന ഋഷികേശ് സിംഗാണ് പോലീസ് പിടിയിലായത്.
സുഹൃത്തായ ദിനേശ് ഗൗതമില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഒരു കട നടത്തുന്ന വ്യക്തിയാണ് ഋഷികേശെന്നും പോലീസ് പറഞ്ഞു. വയലില്‍ സ്ഥിരം പണിക്ക് പോകുന്നത് നിരീക്ഷിച്ചാണ് അക്രമം നടത്തിയതെന്ന് ഋഷികേശിന്റെ സുഹൃത്തായ ദിനേശ് മൊഴി നല്കി. ഗ്രാമീണ മേഖലകളിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ സംഘടനകള്‍ പ്രശ്നങ്ങളെ മുതലെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് ഇന്നലെ പ്രസ്താവിച്ചിരുന്നു.
സ്ത്രീപീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയുമായിട്ടാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഹത്രാസ് സംഭവത്തില്‍ പ്രശ്നത്തെ വര്ഗ്ഗീയവല്ക്കരിക്കാന് നടത്തിയ ശ്രമങ്ങളെ തിരിച്ചറിഞ്ഞുള്ള അന്വേഷണം എല്ലാ കേസ്സുകളിലും പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമമെന്ന് സംസ്ഥാന ഡി.ജി.പി അറിയിച്ചു.
Comments