കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ തയ്യാറാക്കിയെന്നാണ് വിവരം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക.
കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യ അവസ്ഥ ചൂണ്ടിക്കാട്ടി ജാമ്യ ഹർജി സമർപ്പിക്കാനും ശിവശങ്കർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഓർത്തോ ഐസിയുവിൽ ചികിത്സയിലാണ് ശിവശങ്കർ. ശിവശങ്കറിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുകയാണ്.
ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ എന്നിവരടങ്ങുന്നതാണ് മെഡിക്കൽ ബോർഡ്. മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേർന്നതിന് ശേഷമായിരിക്കും ശിവശങ്കറിന്റെ തുടർ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കുക. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുടർനടപടികൾ.
വെള്ളിയാഴ്ച്ച വൈകുന്നേരം ചോദ്യം ചെയ്യലിനായി കസ്റ്റംസം ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെയായിരുന്നു ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വന്നതിന് പിന്നാലെയാണ് ശിവശങ്കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Comments