ഇടുക്കി: ലൈംഗിക അതിക്രമ പരാതി നേരിടുന്ന സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരിച്ച മുൻ സി പി ഐ നേതാവിനെതിരെ വധഭീഷണി. സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തെളിവെടുപ്പ് പ്രഹസനമാണന്നാണ് ഉയരുന്ന ആക്ഷേപം. ആരോപണ വിധേയനെ സംരക്ഷിക്കുന്ന പാർട്ടിയുടെ നിലപാടിൽ ജില്ലയിൽ പ്രതിഷേധം കനക്കുകയാണ്
മൂന്ന് മാസം മുൻപാണ് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടിയിലെ വനിതാ പ്രവർത്തക സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയത്. പരാതിയിൽ നടപടിയോ അന്വേഷണമോ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ പൊലീസിൽ പരാതിപ്പെടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും പാർട്ടിയെ സമീപിച്ചു.
ഇതിനെ തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും നെടുങ്കണ്ടത്ത് വെച്ച് പരാതിക്കാരിയുടേയും കുറ്റാരോപിതന്റെയും ഒഴികെയുള്ളവരുടെ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് മുൻ സി പി ഐ നേതാവ് എം എസ് ഷാജി സി കെ കൃഷ്ണൻകുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടത്.
സി കെ കൃഷ്ണൻകുട്ടി സമാനമായ പരാതിയിൽ നേരത്തെയും പാർട്ടിയിൽ നിന്നും തരംതാഴ്ത്തപ്പെട്ട ആളാണന്നും അന്നത്തെ പരാതിക്കാരിയുടെ ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തെ തുടർന്ന് തനിക്കെതിരെ ഫോണിലൂടെ നിരവധി വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും പൊലീസിൽ പരാതി നൽകുമെന്നും ഷാജി പറഞ്ഞു.
അതേസമയം സി പി ഐ പ്രതിയെ സംരക്ഷിക്കുകയാണന്നും പൊലീസിൽ പരാതി നൽകുവാൻ പരാതിക്കാരിയെ അനുവദിക്കണമെന്നും ഇടുക്കി ഡിസിസിയും ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കുമെന്നും സി കെ കൃഷ്ണൻകുട്ടിയുടെ വീട്ടിലേക്ക് മാർച്ചും ധർണ്ണയുമുൾപ്പെടെ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷപാർട്ടികൾ വ്യക്തമാക്കി.
Comments