തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് ആനയെ എഴുന്നള്ളിപ്പിക്കാൻ പാടില്ല എന്ന വിവാദ ഉത്തരവുമായി ദേവസ്വം ബോർഡ്. ഏറെ ആചാരപരമായി നടത്തുന്ന വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തിടമ്പുകൾ എഴുന്നള്ളിക്കുന്ന ചടങ്ങുകൾ നടത്തുന്നതിനാണ് ദേവസ്വം ബോർഡിന്റെ ഈ തീരുമാനം വിലങ്ങു തടി ആകുന്നത്.
മാനദണ്ഡങ്ങൾ പാലിച്ചു രണ്ടു ആനയെ എങ്കിലും എഴുന്നള്ളിപ്പിക്കണം എന്ന ഭക്തരുടെ ആവശ്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആനകളെ പൂർണമായും ഒഴിവാക്കി പ്രസിദ്ധമായ അഷ്ടമി ഉത്സവം നടത്തണം എന്നാണ് ദേവസ്വം ബോർഡ് ഉത്തരവിലൂടെ പറയുന്നത്. എന്നാൽ ആന എഴുന്നള്ളിപ്പ് ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകൾ എങ്ങനെ നടത്തും എന്നതാണ് ഉയരുന്ന ചോദ്യം.
ഏറ്റവും പ്രധാനപെട്ട ആചാരപരമായ ചടങ്ങുകളിൽ ഒന്നാണ് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും ആന പുറത്തു വന്നുള്ള ഉപചാരം ചൊല്ലി പിരിയൽ. എന്നാൽ അതിനു പോലും ദേവസ്വം ബോർഡ് തയ്യാറാകാതെ വന്നതോടെയാണ് ശക്തമായ പ്രതിക്ഷേധവുമായി ഹൈന്ദവ സംഘടനകളും വിശ്വാസികളും രംഗത്തെത്തിയത്.
മറ്റു മേഖലകളിൽ എല്ലാ തന്നെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ആണ് ദേവസ്വം ബോർഡിന്റെ ഈ നടപടി. ദേവസ്വം ബോർഡ് തീരുമാനം പുന:പരിശോധിച്ചില്ല എങ്കിൽ ശക്തമായ നിലപാടുമായി രംഗത്തു വരാൻ ആണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. നേരത്തെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടും മള്ളിയൂർ മഹാ ഗണപതി ക്ഷേത്രത്തിൽ ആന എഴുന്നള്ളിന് വിലക്ക് ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി വലിയ പ്രതിക്ഷേധത്തിനു വഴി ഒരുക്കിയിരുന്നു.
Comments