തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നടിഞ്ഞെന്നും കൊറോണ പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ആര് ഏജന്‍സിയെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഹോം ഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് പൊതുജനം ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റുകളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലായതാണ് കേരളത്തില്‍ സ്ഥിതി ഇത്രയും ഭയാനകമാക്കിയത്. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള രോഗ വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയും കേന്ദ്ര സഹായം സ്വീകരിച്ചുമാണ് സര്‍ക്കാരുകള്‍ രോഗത്തെ പിടിച്ചുകെട്ടിയത്. എന്നാല്‍ കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം കുറയുകയാണ്. പോസിറ്റീവായ രോഗികള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ആംബുലന്‍സ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനില്‍ കഴിയുന്നവരോട് ഫോണില്‍ പോലും രോഗവിവരം തിരക്കാന്‍ ആരോഗ്യപ്രവര്‍ത്തകരില്ലെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് കൊറോണ ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാറി മറവ് ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണ്. ലോക്ക് ഡൗണ്‍ സമയത്ത് മറ്റു സംസ്ഥാനങ്ങള്‍ കൊറോണ കെയര്‍ സെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെയും വായ്ത്താരി പാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments