ന്യൂഡൽഹി: രാജ്യത്തിന്റെ ശക്തിയുടെയും ഐക്യത്തിന്റേയും പ്രതിഫലനമാണ് ദുർഗാ പൂജയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ദുർഗാ പൂജ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെർച്വൽ കോൺഫറൻസിലൂടെയായിരുന്നു അദ്ദേഹം ഉദ്ഘാടനം.
ബംഗാളിന്റെ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമാണ് ദുർഗാ പൂജാ ആഘോഷങ്ങൾ. എല്ലാവർക്കും ദുർഗാ പൂജാ ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് എന്ന മഹാമാരിക്കിടയിലാണ് നാം ദുർഗാ പൂജ ആഘോഷിക്കുന്നത്. എല്ലാവിധ നിയന്ത്രണങ്ങളും മുൻകരുതലും പാലിച്ചായിരിക്കണം ആഘോഷങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ഭക്തിയും വിശ്വാസവും ഒരുപോലെ തന്നെയാണ്. ആഘോഷത്തിന്റെ സന്തോഷങ്ങൾക്കും കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ബിജെപി ഒരുക്കിയിരുന്നത്. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു. 294 മണ്ഡലങ്ങളിലായി 78,000 ബൂത്തുകളിലാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. കൊറോണ പ്രോട്ടോകോളുകളെല്ലാം പാലിച്ചാണ് ഇവിടെ ആളുകളെ ഇരുത്തിയിരുന്നത്.
Comments