ശ്രീനഗര്‍: ജമ്മുകശ്മീരിലെ യുവാക്കളെ സാംസ്ക്കാരിക കായിക രംഗത്തേക്ക് ഉയർത്താൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. ഇതിനായുള്ള പുതിയ വേദികളും യുവാക്കള്‍ക്കായി തുറന്നുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭീകരമുക്ത ജമ്മുകശ്മീരിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് സാംസ്ക്കാരിക കായിക രംഗത്തേക്കും യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതികൾ. സാംസ്കാരിക അന്തരീക്ഷം മെച്ചപ്പെടുന്നതിലുള്ള സന്തോഷവും പ്രതീക്ഷയും യുവജനങ്ങളിലും മാറ്റമുണ്ടാക്കുന്നതായാണ് വിലിയിരുത്തൽ. കശ്മീരിലെ നാടോടി സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പ്രോത്സാഹിപ്പിക്കുന്ന സമിതിയാണ് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മുൻകൈ എടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കശ്മീര്‍ താഴ്വരയിലെ ടാഗോര്‍ ഹാളിൽ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീത കലോത്സവങ്ങൾ അരങ്ങേറി. തൊഴിലില്ലാ തെയും , മറ്റ് ജീവിത പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന യുവാക്കൾക്ക് മാനസിക ഉല്ലാസവും കൂടിയാണ് കലോത്സവത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. മെഹ്ഫൂസ് കശ്മീര്‍ അഥവാ സുരക്ഷിത കശ്മീര്‍ എന്ന പേരിലാണ് കാലാപരിപാടി സംഘടിപ്പിച്ചത്. മിസ്റാബ് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി. കായികരംഗത്തും യുവാക്കളെ കരുത്തുറ്റവരാക്കാനാണ് ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കി.
2019 ല്‍ മാത്രം 5011 മയക്കുമരുന്നുകേസ്സുകളാണ് ജമ്മുകശ്മീരില്‍ രേഖപ്പെടു ത്തിയത്. മാനസിക സമ്മര്‍ദ്ദമാണ് യുവാക്കളെ മയക്കുമരുന്നിലേക്ക് നയിക്കുന്നതെന്നും അത് ഇല്ലാതാക്കാന്‍ അവര്‍ക്ക് ഉല്ലാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യലാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ യുവാക്കൾ മയക്കുമരുന്നിന്റെ ലോകത്ത് അകപ്പെടുന്നതും അതിലൂടെ ഭീകരരുടെ കയ്യിലെത്തുന്നതും തടയാനാണ് സാംസ്കാരിക പരിപാടികൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഫുട്ബോള്‍ അടക്കമുള്ള കായിക മേഖലകളിലേക്കും ധാരാളം യുവാക്കൾ എത്തിചേരുന്നുണ്ട്. ഇതിനോടൊപ്പമാണ് കാലാരംഗത്തും സര്‍ക്കാര്‍ കാലോചിതമായ മാറ്റം വരുത്തി യുവാക്കളെ ആകർഷിക്കുന്നത് .
Comments