ദോഹ: ഈ വിദ്യാഭ്യാസ വര്‍ഷം ഖത്തറില്‍ സ്കൂള്‍ തുറന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതുവരെയായി കോവിഡ് മൂലം അടച്ചത് 20 സ്കൂളുകളും 1,040 ക്ലാസ് മുറികളും. മൂന്നു ക്ലാസുകളില്‍ കോവിഡ് ബാധ കണ്ടെത്തിയാലോ അഞ്ചു ശതമാനം അധ്യാപകര്‍ക്കോ സ്കൂള്‍ ജീവനക്കാര്‍ക്കോ രോഗം ബാധിച്ചാലോ ആണ് സ്കൂള്‍ മൊത്തമായി രണ്ടാഴ്ച്ചത്തേക്ക് അടയ്ക്കുക. അല്ലാത്ത പക്ഷം രോഗബാധയുള്ള കുട്ടിയുടെ ക്ലാസ് മാത്രമാണ് അടയ്ക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്പറേഷന് പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാൽ ആണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളില്‍ ഭൂരിഭാഗം പേർക്കും കോവിഡ് ബാധിച്ചത് സ്കൂളിനു പുറത്തു നിന്നാണ്. സ്കൂളുകളിലെ അണുബാധാ നിരക്ക് ആശങ്കാജനകമല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളിലെ രോഗബാധ ഒരു ശതമാനത്തിലും താഴെയാണ്. കോവിഡ് മൂലം ഖത്തറില്‍ ഇതേവരെ ഒരു കുട്ടിപോലും മരണമടഞ്ഞിട്ടില്ല. നാലു കുട്ടികളെ മാത്രമാണ് ഇതുവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. വൈറസ് വ്യാപനത്തില്‍ ഇപ്പോള്‍ രണ്ടാം തരംഗം പ്രതീക്ഷിക്കുന്നില്ല. രണ്ടു മാസത്തിനുള്ളിലേ ഇക്കാര്യത്തില്‍ ശാസ്ത്രീയ വ്യക്തത ലഭിക്കൂ. പ്രതിദിനം 200നും 300നും ഇടയിലാണ് ഇപ്പോള്‍ പ്രതിദിന രോഗബാധയെന്നും അല്‍ ഖാല്‍ പറഞ്ഞു. സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയില്പെടുന്നവരാണ് ഇപ്പോള്‍ രോഗബാധിതരാവുന്നതില്‍ ഏറെയും.
Comments