പാരിസ്: ഒരു ഇടവേളയ്ക്ക് ശേഷം യൂറോപ്പിൽ വീണ്ടും കൊറോണ പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ യൂറോപ്പിലെ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വൈറസ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആശങ്കയായ രാജ്യമായിരുന്ന ഫ്രാൻസിൽ വീണ്ടും കൊറോണ പിടിമുറുക്കുകയാണ്. 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മാത്രം 40,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41,622 പേർക്കാണ് ഫ്രാൻസിൽ പുതുതായി രോഗം ബാധിച്ചത്. 298 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിന്റെ കൊറോണ പോരാട്ടം അടുത്ത വേനല്‍ക്കാലം വരെ തുടര്‍ന്നേക്കാമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ പ്രതികരിച്ചത്.
പോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലും സ്പെയിനിലും സ്ഥിതിഗതികൾ ശാന്തമായെന്ന് പറയാൻ കഴിയില്ല. റഷ്യയിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്. രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വ്യക്തമാക്കി.
Comments