ഇറ്റാനഗർ : പരംവീര ചക്ര ജേതാവ് ജോഗീന്ദർ സിംഗിന്റെ സ്മരണയ്ക്കായി നിർമ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു. ജോഗീന്ദർ സിംഗിന്റെ മകൾ കുൽവന്ത് കൗറാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. അരുണാചൽ പ്രദേശിലെ ബും ലായിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.
സിഖ് റെജിമെന്റിലെ ഒന്നാം ബറ്റാലിയനിലെ സൈനികനായിരുന്ന ജോഗീന്ദർ സിംഗ് 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിലാണ് വീരമൃത്യുവരിച്ചത്. യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയക്ക് രാജ്യം പരമോന്നത ബഹുമതിയായ പരംവീര ചക്ര നൽകി ആദരിച്ചു. ചൈനയ്ക്കെതിരായ പോരാട്ടത്തിൽ ഒക്ടോബർ 23 ന് ബും ലായിൽവെച്ചാണ് അദ്ദേഹം വീരമൃത്യുവരിച്ചത്.
യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവും, ഗുവാഹട്ടി പബ്ലിക് റിലേഷൻ ഓഫീസർ പി. ഖോംഗ്ഷിയും പങ്കെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ശ്രമഫലമായാണ് ബും ലായിൽ യുദ്ധ സ്മാരകം നിർമ്മിച്ചതെന്ന് ഖോംഗ്ഷി പറഞ്ഞു. 1962 ലെ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ജോഗീന്ദർ സിംഗിനും, അദ്ദേഹത്തിന്റെ പടയാളികൾക്കുമുള്ള മികച്ച ആദരമാണ് യുദ്ധ സ്മാരകമെന്ന് പേമാ ഖണ്ഡുവും അഭിപ്രായപ്പെട്ടു.
Comments