ഛണ്ഡീഗഡ് : പദ്ധതികളുടെ പൂർത്തികരണത്തിൽ കാലതാമസം വരുത്തുന്ന നിർമ്മാണ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹരിയാന സർക്കാർ. പൂർത്തീകരണം വൈകിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് ഹരിയാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പുറമേ ഭാവി പദ്ധതികളിൽ നിന്നും ഈ കമ്പനികളെ ഒഴിവാക്കും.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് അതോറിറ്റിയുടെ പുതിയ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഗുരുഗ്രാമിലെ സെക്ടർ 106 ൽ 106 ഗോൾഫ് അവന്യൂ പദ്ധതിയുടെ നിർമ്മാതാവിനെയും, സഹായിയായ സിഎച്ച്ഡി ഡെവലപ്പേഴ്സിനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, ഭാവി പദ്ധതികളുടെ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എംപയർ റിയൽടെക് പ്രൈവറ്റ് ലിമിറ്റഡിന് അതോറിറ്റി നോട്ടീസും നൽകിയിട്ടുണ്ട്. ഇതിന് പുറമേ നിർമ്മാണം ഉടനെ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടും നോട്ടീസ് നൽകിയിട്ടുണ്ട്.
2011 ൽ നൽകിയ കരാറിൽ 2016 ൽ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ 2020 ആയിട്ടും പദ്ധതി പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് അതോറിറ്റി നോട്ടീസ് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാനും അതോറിറ്റി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments