ന്യൂഡൽഹി : നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളിൽ കടന്നു കയറി ചൈന. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.
അതിർത്തി പ്രദേശങ്ങൾ അതിവേഗം കയ്യടക്കുന്ന ചൈന ഇതിനോടകം തന്നെ നേപ്പാളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനതയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.അതിർത്തിയോട് ചേർന്നു കിടക്കുന്ന നേപ്പാളിലെ ജില്ലകളായ ദോൽക്ക, ഗോർഖ, ധാർചുല, ഹുമ്ല, സിന്ധുപാൽചൗക്, സാൻകുവാസഭാ, റാസുവ എന്നീ ജില്ലകളിലാണ് കടന്നു കയറ്റം നടത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും 15000 മീറ്ററോളം ഭൂമി അധീനതയിൽ ആക്കിയിട്ടുണ്ട്. ചൈനയുടെ കയ്യടക്കൽ നയം നേപ്പാൾ അനുവദിച്ചു കൊടുക്കുകയാണെങ്കിൽ അന്തരീക്ഷം വളരെ കലുഷിതമാകാമെന്നും ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെ.പി ശർമ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുൻപ് ചൈന നടത്തിയ അതിർത്തി കയ്യേറ്റങ്ങളെക്കുറിച്ച് നേപ്പാൾ സർവ്വേ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ അതിർത്തി പ്രദേശങ്ങൾ ചൈന കയ്യേറുന്നതായി വ്യക്തമാക്കി നേപ്പാൾ കാർഷിക മന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ കയ്യേറ്റം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.
Comments