മലപ്പുറം: വ്യാജ കൊറോണ സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയ ലാബ് ഉടമ അറസ്റ്റിൽ. വളാഞ്ചേരിയിലെ അർമാ ലാബ് ഉടമയായ സജീദ് എസ് സാദത്താണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
കഴിഞ്ഞ മാസം 14 നാണ് പെരിന്തൽമണ്ണ സ്വദേശി കൊറോണ പരിശോധനയ്ക്കായി കോഴിക്കോട്ടെ മൈക്രോ ലാബിന്റെ ശാഖയായ വളാഞ്ചേരിയിലെ അർമ ലാബിലെത്തിയത്. പരിശോധനയ്ക്ക് ശേഷം പെരിന്തൽമണ്ണ സ്വദേശിയ്ക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. എന്നാൽ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി പിന്നീട് ആരോഗ്യ വകുപ്പിൽ നിന്നും സന്ദേശമെത്തി. തുടർന്ന് പെരിന്തൽമണ്ണ സ്വദേശി പരാതിയുമായി ലാബിലെത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്.
അർമ ലാബിലെത്തിയ 2500 പേരിൽ 496 പേരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്കായി മൈക്രോ ലാബിലേക്ക് അയച്ചത്. പരിശോധനയ്ക്ക് വിധേയരായവരിൽ ഒരാളിൽ നിന്നും 2500 രൂപ വീതം ഈടാക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് ബോധ്യമായതോടെ ലാബ് അടച്ചു പൂട്ടി.
പിന്നീട് പ്രതികൾ ഒളിവിൽ പോയി. കേസിലെ ഒന്നാം പ്രതിയും സജീദ് എസ് സാദത്തിന്റെ പിതാവുമായ സുനിൽ സാദത്ത് ഒളിവിലാണ്.
Comments