ന്യൂഡൽഹി: ഗുജറാത്തിൽ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. കർഷകർക്കായുള്ള സൂര്യോദയാ യോജന ഉൾപ്പെടെ മൂന്ന് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിച്ചു. ഗിർനാർ റോപ്പ് വേ, പീഡിയാട്രിക് ഹാർട്ട് ഹോസ്പിറ്റൽ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റ് മന്ത്രിമാരും ചില ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
യു എൻ മെഹ്താ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിന്റെ ഭാഗമായുള്ള പീഡിയാട്രിക് കാർഡിയാക് ആശുപത്രിയാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിച്ചത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ ടെലികാർഡിയോളജി മൊബൈൽ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ റോപ്പ്വേയാണ് ഗിർനാർ റോപ്പ്വേ. 2320 മീറ്റർ നീളമുള്ള റോപ്പ്വേയിൽ മണിക്കൂറിൽ 100 യാത്രക്കാരെ കയറ്റാൻ കഴിയും. 25 മുതൽ 30 ക്യാബിനുകളായിരിക്കും റോപ്പ്വേയിൽ ഉണ്ടായിരിക്കുക. 7.5 മിനിട്ടിനുള്ളിൽ 2.3 കിലോമീറ്റർ ദൂരം സഞ്ചരിക്കും. റോപ്പ്വേയിലൂടെയുള്ള യാത്രയിലൂടെ ഗിർനാർ മലനിരകളിലെ കാഴ്ച്ചകളും പ്രകൃതി ഭംഗിയും ആസ്വദിക്കാനും കഴിയും.
കർഷകർക്ക് ജലസേചനത്തിനായി വൈദ്യുതി വിതരണം ചെയ്യാനാണ് ഗുജറാത്ത് സർക്കാർ കിസാൻ സൂര്യോദയ യോജന പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം രാവിലെ അഞ്ച് മണി മുതൽ 9 മണി വരെ കർഷകർക്ക് വൈദ്യുതി ലഭ്യമാകും.
Comments