ശ്രീനഗർ : ഗാൽവൻ താഴ്വരയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കൂടുതൽ അതിർത്തി പോസ്റ്റുകൾ സ്ഥാപിക്കാൻ ഇന്തോ-ടിബറ്റൻ പോലീസിന് കേന്ദ്ര സർക്കാർ അനുമതി നൽകി. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം 47 അധിക അതിർത്തി പോസ്റ്റുകളാണ് നിർമ്മിക്കുക.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയാണ് പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ വിവരം അറിയിച്ചത്. ഗ്രേറ്റർ നോയിഡയിൽ വെച്ച് നടന്ന 59ാമത് ഐടിബിപി സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതിന് പുറമേ ഐടിബിപിയ്ക്കായി കൂടുതൽ വാഹനങ്ങൾ വാങ്ങി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 7,223 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്നും കിഷൻ റെഡ്ഡി ചടങ്ങിൽ പറഞ്ഞു.
1962 മുതൽ ഐടിബിപി ഇന്ത്യൻ അതിർത്തി കാത്തുവരികയാണ്. പ്രതിബന്ധങ്ങൾ അവർക്ക് തടസ്സമല്ല. തികഞ്ഞ ദേശസ്നേഹത്തോടെ അവർ മാതൃരാജ്യത്തെ സേവിക്കുന്നു. ഉയർന്ന അതിർത്തി പ്രദേശങ്ങളിൽ മികച്ച തൊഴിൽവൈദഗ്ധ്യത്തോട് കൂടിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന ഐടിബിപിക്കാണ് 3,488 കിലോ മീറ്ററോളം വരുന്ന ഇന്ത്യ- ചൈന അതിർത്തിയുടെ സംരക്ഷണ ചുമതല.
Comments