കൊല്ലം : വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനം നൊന്ത് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യത്തിനായി ഹാരിസ് സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി മറ്റെന്നാൾ പരിഗണിക്കും.
കേസിലെ ഏക പ്രതിയായ ഹാരിസ് കഴിഞ്ഞ ഒരു മാസമായി റിമാൻഡിലാണ്. ഇതിനിടെ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അതേ സമയം ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹാരിസിന്റെ അമ്മയ്ക്കും, സഹോദരനും, ഇയാളുടെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
Comments