പത്തനംതിട്ട: 2018 ലെ പ്രളയത്തിൽ പമ്പാനദിയുടെ ഇരുകരകളിലുമായി നശിച്ചുപോയ ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് തുടക്കമാകുന്നു. റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആണ് പദ്ധതി നടപ്പാക്കുന്നത്.
10 ഗ്രാമ പഞ്ചായത്തുകളിലായി 92.95 കിലോമീറ്റർ വിസ്തൃതിയിൽ 94 ഇനത്തിലുള്ള സസ്യങ്ങളുടെ തൈകൾ
നഴ്സറികളിൽ വികസിപ്പിച്ച് നദീ തീരത്ത് വെച്ചുപിടിപ്പിക്കും. വംശനാശഭീഷണി നേരിടുന്നതും തനത് സസ്യങ്ങളും ഇതിൽ ഉൾപ്പെടും.
ജൈവവൈവിധ്യ ശോഷണം കൂടുതലായി സംഭവിച്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ, കോയിപ്പുറം, റാന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ചെറുകോൽ, കോഴഞ്ചേരി, അയിരൂർ, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-അങ്ങാടി, റാന്നി-പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണമ്മൂഴി ഗ്രാമപഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നദീയോര ജൈവവൈവിധ്യത്തിൽ നിന്നും പ്രദേശവാസികൾക്ക് ജീവനോപാധിക്കുള്ള സാങ്കേതിക പരിശീലനവും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ 27 ന് രാവിലെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് 21 ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ തൈകൾ പദ്ധതി പ്രദേശത്ത് നട്ടുപിടിപ്പിക്കും.
Comments