ഹോഷിയാർപൂർ: ആറ് വയസുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിച്ച സംഭവം പഞ്ചാബിന് മുഴുവൻ നാണക്കേടുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി സോം പർകാഷ്. പഞ്ചാബിലെ ഹോഷിയാർപൂരിൽ പെൺകുട്ടിയുടെ വീടും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോം പർകാഷ്. ഹോഷിയാർപൂർ എംപി കൂടിയാണ് സോം പർകാഷ്.
പഞ്ചാബിലെ ക്രമസമാധാന പാലനം പ്രതിസന്ധിയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് എവിടെ നടന്നാലും രാഷ്ട്രീയ പാർട്ടികൾ അതിനെ അപലപിക്കാൻ തയ്യാറാകണമെന്നും സോം പർകാഷ് പറഞ്ഞു. യുപിയിലെ ഹത്രാസിൽ പോയ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഹോഷിയാർപൂർ പെൺകുട്ടിയുടെ വീടും സന്ദർശിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഹോഷിയാർപൂരിലെ ജലാൽപൂരിലായിരുന്നു സംഭവം. പീഡനത്തിന് ശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നെന്നാണ് നിഗമനം. പെൺകുട്ടിയുടെ പകുതി കത്തിയ ശരീരമാണ് വീടിന് സമീപത്ത് നിന്നും കണ്ടെടുത്തത്. ഹത്രാസ് വിഷയം സജീവമായി ഉന്നയിച്ച കോൺഗ്രസ് ഹോഷിയാർപൂർ സംഭവത്തിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
Comments