റിയാദ് : യാത്രാ സസ്പെൻഷൻ ഭാഗികമായി നീക്കം ചെയ്തതിനെത്തുടർന്ന് നവംബറിൽ ഇന്ത്യയിലേക്കുൾപ്പെടെ 33 അന്താരാഷ്ട്ര വിമാന സർവീസുകൾ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) പുനരാരംഭിക്കുമെന്ന് എയർലൈൻ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
ഡൽഹി, മുംബൈ, കൊച്ചി ഉൾപ്പെടെ ഏഷ്യയിലെ പതിമൂന്ന് സ്ഥലങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളും ഇതിൽ ഉൾപെടുന്നുണ്ട് .
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ നിന്ന് ചില വിഭാഗങ്ങളിലുള്ള സൗദികളെയും പ്രവാസികളെയും ഒഴിവാക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തെത്തുടർന്ന് സെപ്റ്റംബർ 15 ന് എയർലൈൻ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ നടത്താൻ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ യാത്രാ നിർദ്ദേശങ്ങൾ പാലിക്കാൻ സൗദിയ എല്ലാ യാത്രക്കാരോടും ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിൽ ആയ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ പ്രഖ്യാപനം.
Comments