ദോഹ: ഖത്തര്‍ ബിര്‍ല സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി പത്മനാഭൻ നായര്‍ ആറാംവയസില്‍ സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്. വേള്‍ഡ് റെക്കോര്‍ഡ്സ് ഓഫ് യുകെ, ലിംക ബുക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഒരേ സമയം ഇടം നേടിയിരിക്കുകയാണ് ഈ കുരുന്നു പ്രതിഭ. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ തിരിച്ചറിഞ്ഞാണ് പത്മനാഭൻ ലോക റെക്കോര്‍ഡ് സ്വന്തംപേരിലാക്കിയത്.
ചിത്രങ്ങള്‍ നോക്കി ഒരു മിനുട്ടില്‍ 41 വ്യത്യസ്ത ഇനം ദിനോസോറുകളെയും അഞ്ചു മിനുട്ടില്‍ 97 ഇനങ്ങളേയുമാണ് പത്മനാഭൻ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരും പ്രത്യേകതകളും പറയാനുമാവും. ആലപ്പുഴ മാന്നാര്‍ പള്ളിയമ്പിൽ വീട്ടിൽ ജയപ്രകാശിന്റെയും ചെട്ടികുളങ്ങര നെടുവേലിൽ വീട്ടിൽ ജ്യോതിലക്ഷ്മിയുടെയും മകനാണ് പത്മനാഭൻ. അഞ്ചാം പിറന്നാളിനു സമ്മാനമായിക്കിട്ടിയ പുസ്തകത്തില്‍ നിന്നാണ് പദ്മനാഭന് വ്യത്യസ്തയിനം ദിനോസോറുകളെക്കുറിച്ച് തിരിച്ചറിഞ്ഞു തുടങ്ങിയത്.
മകന്റെ താല്പര്യം മനസിലാക്കിയ മാതാപിതാക്കള്‍ ദിനോസോറുകളെക്കുറിച്ച് കൂടുതല്‍ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വിഡിയോകളും ലഭ്യമാക്കി. ഒപ്പം അദ്ധ്യാപകരും കുടുംബസുഹൃത്തുക്കളും പരമാവധി പ്രോത്സാഹനമേകി. ഇപ്പോള്‍ ഒരു ദിനോസറിന്റെ ചിത്രം കാട്ടിയാല്‍ അത് ഉരഗവര്‍ഗമോ പക്ഷിവര്‍ഗമോ എന്നതുള്‍പ്പെടെ ഏറെ വിശദാംശങ്ങള്‍ നിഷ്പ്രയാസം പറയാന്‍ പത്മനാഭനാവും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിക്കുകയാണ് പദ്മനാഭന്റെ അടുത്ത ലക്ഷ്യം. ഇതിനായി അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ഭാവിയില്‍ ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രനാവുക എന്നതാണ് മോഹം.
Comments