ന്യൂഡൽഹി : സ്വയംപര്യാപ്തമായ ഇന്ത്യ ലോകസമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തമായ രാജ്യത്തെ പടുത്തുയർത്തുന്നതിനുള്ള അടിത്തറ ഊർജ്ജ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ഇന്ത്യൻ എനർജി ഫോറം സെറാവീക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് വ്യാപനം ആഗോള തലത്തിൽ ഊർജ്ജത്തിന്റെ ആവശ്യകത മൂന്നിലൊന്നാക്കി കുറച്ചു. ഇത് ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്താനുള്ള തീരുമാനങ്ങളെ സ്വാധീനിച്ചതായും, ഇത് ഏതാനും വർഷങ്ങളിലേക്ക് ഊർജ്ജ ആവശ്യകതയിൽ ഇടിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ രംഗത്ത് ഇന്ത്യയുടെ ഭാവി ശോഭനവും സുരക്ഷിതവുമാണ്, ഊർജ്ജ നീതി ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പദ്ധതികൾ. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ആഗോള പ്രതിബദ്ധതകളെ ഇത് പൂർണ്ണമായും പിന്തുടരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നത് വഴി രാജ്യത്തിന്റെ ഊർജ്ജ മേഖല വളർച്ചാ കേന്ദ്രീകൃതവും, വ്യാവസായിക സൗഹൃദവും, പരിസ്ഥിതി സൗഹാർദ്ദവുമായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഊർജ്ജ സംരക്ഷണ പദ്ധതികളെ പുകഴ്ത്തിയ അദ്ദേഹം കഴിഞ്ഞ വർഷം നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ 11 ദശലക്ഷം എൽഇഡി തെരുവ് വിളക്കുകളാണ് ഊർജ്ജ സംരക്ഷണത്തിനായി സ്ഥാപിച്ചത്. ഇതുവഴി പ്രതിവർഷം 60 ബില്യൺ യൂണിറ്റ് ഊർജജം സംരക്ഷിക്കാൻ കഴിയുമെന്ന് കണക്കാക്കുന്നു. ഊർജ്ജ സംരക്ഷണം വഴി രാജ്യത്തിന് 24,000 കോടി രൂപ പ്രതിവർഷം ലാഭിക്കാൻ സഹായിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments