ടോക്യോ : ആണവായുധങ്ങൾ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയോട് മുഖം തിരിച്ച് ജപ്പാൻ. ഉടമ്പടിയിൽ ഒപ്പുവെയ്ക്കില്ലെന്ന് ജപ്പാൻ ക്യാബിനറ്റ് ചീഫ് സെക്രട്ടറി കട്സ്തുനോബു കാറ്റോ പറഞ്ഞു. ഉടമ്പടിയുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങൾ നിരോധിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടിയിൽ ജപ്പാൻ ഒപ്പുവെയ്ക്കില്ല. അടുത്ത വർഷം മുതൽ ഉടമ്പടി പ്രാവർത്തികമാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയുമില്ല. ആണവായുധങ്ങളില്ലാത്ത ലോകമാണ് ജപ്പാന്റെയും ലക്ഷ്യം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ഈ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് കരുതുന്നില്ലെന്നും കാറ്റോ വ്യക്തമാക്കി.
ഉടമ്പടിയിൽ നിന്നും വ്യത്യസ്തമാണ് ജപ്പാൻ വിഭാവനം ചെയ്യുന്ന സങ്കൽപ്പം. ആണവായുധ ശക്തികളല്ലാത്ത രാജ്യത്തിന് പിന്തുണയേറുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ആണവായുധ ശക്തികളായ രാജ്യങ്ങളെയും അല്ലാത്ത രാജ്യങ്ങളെയും വിഭജിക്കുന്നു. അങ്ങിനെയെങ്കിൽ ഇതിനിടയിൽ ഒരു പാലമായി വർത്തിക്കാനാണ് ജപ്പാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി 50 രാജ്യങ്ങൾ സമ്മതിച്ച വിവരം ഐക്യരാഷ്ട്ര സഭ അറിയിച്ചത്. ഉടമ്പടിയിൽ രാജ്യങ്ങൾ ഒപ്പുവെയ്ക്കുന്ന പക്ഷം 90 ദിവസത്തിനുള്ളിൽ പ്രാവർത്തികമാക്കാനായിരുന്നു തീരുമാനം. അതേസമയം അമേരിക്കയുൾപ്പെടെ ആണവായുധ ശക്തിയായ രാജ്യങ്ങൾ ഉടമ്പടിയെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.
Comments