ശ്രീനഗർ : ദേശീയ പതാക ഉയർത്തുകയില്ലെന്ന് പറഞ്ഞ മെഹബൂബ മുഫ്തിയുടെ കണ്മുന്നിൽ മൂവർണ്ണ പതാക ഉയർത്തി ബിജെപി . കശ്മീരിലെ ലാൽ ചൗക്കിലും, മുഫ്തിയുടെ പാർട്ടി ഓഫീസിനു മുന്നിലും ബിജെപി പ്രവർത്തകർ ദേശീയ പതാകയുയർത്തി .
ക്ലോക്ക് ടവറിന് സമീപം ബിജെപി പ്രവർത്തകർ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയർത്തി പതാക ഉയർത്തുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമം പുറത്തു വിട്ടു . ഇതിനു പിന്നാലെ പതാകയുയർത്തിയ ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.തങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു.
” ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.” -ഇതായിരുന്നു മെഹബൂബ മുഫ്തിയുടെ വാക്കുകൾ.14 മാസം നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന.
ഇതിനെതിരെ കശ്മീരിൽ രണ്ട് ദിവസമായി വലിയ ജനരോഷമാണ് ഉയരുന്നത്. വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments