വയനാട്: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. വയനാട്ടിലാണ് സംഭവം. വടുവഞ്ചാൽ വട്ടത്തുവയൽ അറുപതു കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവ് വിജയന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് സീനയെ മർദ്ദിച്ചത്. മദ്യപിച്ചെത്തിയ വിജയും സീനയുമായി ഫോണിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതനായ വിജയ് സീനയുടെ തല വീടിന്റെ ചുമരിൽ ഇടിച്ചു. തുടർന്ന് സീന അബോധാവസ്ഥയിലായി. ഉടൻ തന്നെ വിജയ് സീനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ സീന മരിച്ചു. തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തി വിജയ്യെ കസ്റ്റഡിയിലെടുത്തു.
ഒരു കിലോമീറ്ററോളം കാപ്പിത്തോട്ടത്തിലൂടെ നടന്നാൽ മാത്രമെ കോളനി നിവാസികൾക്ക് വാഹന സൗകര്യമുള്ള പാതിയിലെത്താൻ കഴിയൂ. അതിനാൽ പരിക്കേറ്റ ഉടൻ സീനയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരട്ടക്കുട്ടികളടക്കം നാലു പെൺമക്കളാണ് ഇവർക്കുള്ളത്. വിജയ്യെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ കുട്ടികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുട്ടികളുടെ സംരക്ഷണ ചുമതല ചൈൽഡ് ലൈന് കൈമാറുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Comments