ശ്രീനഗർ : ജമ്മു കശ്മീരിൽ ശിശുക്ഷേമം ഉറപ്പുവരുത്താൻ ഭരണകൂടം. കുട്ടികൾക്കായി അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി ഉടൻ നിർമ്മിയ്ക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ സാമ്പത്തിക കമ്മീഷണർ അടൽ ദുല്ലുവാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീനഗറിലെ ബെമിനയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജീകരിക്കാൻ ഒരുങ്ങുന്നതെന്ന് അടൽ ദുല്ലു പറഞ്ഞു. ജമ്മു കശ്മീരിൽ കുട്ടികൾക്കായി നിർമ്മിക്കുന്ന ആദ്യത്തെ ആശുപത്രിയാണ് ഇത്. മാതൃ-ശിശു സംരക്ഷണത്തിൽ വലിയ ശ്രദ്ധയാണ് ഭരണകൂടം ചെലുത്തുന്നത്. ഇതിന്റെ ഭാഗമായി മാതൃ-ശിശുമരണ നിരക്ക് കുറയ്ക്കാൻ സാധിച്ചു. നവജാത ശിശുക്കളുടെയും കുട്ടികളുടെയും മരണ നിരക്ക് ഒരക്കമായി ചുരുക്കുകയാണ് ലക്ഷ്യം. പുതിയ ആശുപത്രിയുടെ ആരംഭത്തോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് എന്നാകും ആശുപത്രിയ്ക്ക് പേരു നൽകുക. രാജ്യത്ത് ഏറ്റവും കൂടുതൽ കിടക്കകളുള്ള കുട്ടികളുടെ ആശുപത്രി ഇതായിരിക്കും. ജമ്മു കശ്മീരിലെയും ലഡാക്കിലെയും രോഗബാധിതരാകുന്ന എല്ലാ കുട്ടികളുടെയും ആവശ്യം നിറവേറ്റാൻ ആശുപത്രി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments