കാസർകോട് : പത്തനിടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത് രാജപുരം സ്വദേശിയായ ബസ് ക്ലീനർ ബാബുരാജ്, ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 61 കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർക്കെതിരെ പോലീസ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഇരുവരെക്കുറിച്ചും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. ഇരുവരെയും പോലീസ് ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. എന്നാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ഒരു വർഷം മുൻപ് ബാബുരാജ് വിജനമായ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. ഇതിന് ശേഷം മലയോരത്ത് കൊണ്ടുപോയി ഓട്ടോ ഡ്രൈവർ പീഡനത്തിനിരയാക്കിയതായും പെൺകുട്ടി പറയുന്നു.
ഒരാഴ്ച മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 17 കാരിയായ പെൺകുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞത്. ഉടൻ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
Comments