ഹൈദരാബാദ്: വിമാന യാത്രക്കാർക്ക് പേപ്പർ രഹിത ഇ-ബോർഡിംഗ് സൗകര്യമൊരുക്കി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം. ഡിജിറ്റൽ വെരിഫിക്കേഷനും വെബ് ചെക്ക് ഇൻ സൗകര്യവും ഉൾപ്പെടെ യാത്രക്കാർക്ക് പുതിയ അനുഭൂതി പകരുന്ന ഇ-ബോർഡിംഗ് ഈ മാസം ആദ്യം ഇൻഡിഗോ എയർലൈൻസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഒക്ടോബർ രണ്ടിന് ഷാർജയിലേക്കുള്ള വിമാന യാത്രക്കാരിലാണ് ഇ-ബോർഡിംഗ് പരീക്ഷിച്ചത്.
ഇത് വിജയമായതിനെ തുടർന്നാണ് കൂടുതൽ വിമാനങ്ങളിലും ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കും ഈ സൗകര്യമേർപ്പെടുത്താൻ വിമാനത്താവള അധികൃതർ തീരുമാനിച്ചത്. ഓൺലെെൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ഇ- ബോർഡിംഗിന്റെ ആദ്യ നടപടി. ഇതോടാെപ്പം വെബ് ചെക്ക് ഇനും വിധേയമാകണം.
ഇ-ബോർഡിംഗ് സ്കാനറിൽ ഡിജിറ്റൽ ബോർഡിംഗ് കാർഡ് കാണിക്കുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് വിമാനത്താവളത്തിന് ഉള്ളിലേക്ക് കടക്കാൻ അനുമതി നൽകും. ചെക്ക് ഇൻ കൗണ്ടറിൽ ബോർഡിംഗ് കാർഡ് സ്കാൻ ചെയ്യുന്നതോടെ യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ അവിടെ ലഭ്യമാകും. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ സുപ്രധാന നാഴിക കല്ലാണിതെന്ന് ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് പ്രദീപ് പണിക്കർ വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായാണ് ഇ ബോർഡിംഗ് സൗകര്യം അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ലഭിക്കുന്നതെന്നും ആഭ്യന്തര യാത്രക്കാർക്കും സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സൗകര്യം വികസിപ്പിച്ചെടുത്തത്. ഇൻഡിഗോ എയർലൈൻസിന്റെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കാണ് നിലവിൽ ഇ ബോർഡിംഗ് സൗകര്യം ലഭിക്കുന്നത്. മറ്റു വിമാന കമ്പനികളും ഈ സൗകര്യം ഏർപ്പെടുത്താൻ നടപടി തുടങ്ങി കഴിഞ്ഞു.
Comments