ന്യൂഡൽഹി: സ്വാനിധിയിൽ വായ്പ ലഭ്യമാക്കിയതിന് നന്ദിസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വന്തം കടയിലേക്ക് ക്ഷണിച്ച് വാരണാസിയിലെ വഴിയോര കച്ചവടക്കാരൻ. സ്വാനിധി വായ്പ ലഭിച്ച യുപിയിലെ വഴിയോര വ്യാപാരികളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ സംവാദത്തിനിടെയാണ് ദുർഗാ കുന്ദ് പ്രദേശത്ത് മോമോസും കോഫിയും വിൽക്കുന്ന അരവിന്ദ് മൗര്യ പ്രധാനമന്ത്രിയെ തന്റെ കടയിലേക്ക് ക്ഷണിച്ചത്.
സംസാരത്തിനിടയ്ക്ക് വാരണാസിയിലെ ജനപ്രിയ പലഹാരമായ മോമോസ് കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രിയെ അരവിന്ദ് മൗര്യ തന്റെ കടയിലേക്ക് ക്ഷണിക്കുകയായിരുന്നു. കൊറോണ പ്രതിരോധത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നവർക്കും മാസ്ക് ധരിക്കുന്നവർക്കും താൻ സൗജന്യമായി മോമോസ് നൽകാറുണ്ടെന്നും അരവിന്ദ് മൗര്യ പ്രധാനമന്ത്രിയോട് പറഞ്ഞു.
കടയിലേക്ക് ക്ഷണിച്ച മൗര്യയുടെ ക്ഷേമവും പ്രധാനമന്ത്രി ആരാഞ്ഞു. വായ്പ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടോ എന്നതാണ് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. യാതൊരു തടസ്സവുമുണ്ടായില്ലെന്നും വാരാണസി ജില്ലാ നഗര വികസന അതോറിറ്റി നൽകിയ അപേക്ഷ താൻ പൂരിപ്പിച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂവെന്നും മൗര്യ വ്യക്തമാക്കി. ഒരു ദിവസത്തിന് ശേഷം ബാങ്കിൽ നിന്നും 10,000 രൂപ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചു. ആധാറുമായി ചെന്ന് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും മൗര്യ പറഞ്ഞു.
പദ്ധതിക്ക് കീഴിൽ അനുവദിച്ച വായ്പ പലിശരഹിതമാണെന്ന കാര്യം അറിയുമോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് അറിയാമെന്നും ഒറ്റത്തവണ വായ്പ തിരിച്ചടച്ചാൽ അടുത്ത വർഷം 20,000 രൂപ പലിശ രഹിത വായ്പ സ്വന്തമാക്കാമെന്നും അരവിന്ദ് മൗര്യ ഉത്തരം നൽകി.
സർക്കാരിന്റെ മറ്റ് പദ്ധതികളുടെ ഗുണങ്ങൾ ലഭിക്കുന്നുണ്ടോയെന്നും പ്രധാനമന്ത്രി മൗര്യയോട് ചോദിച്ചറിഞ്ഞു. ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യ യോജനയ്ക്ക് കീഴിൽ സൗജന്യമായി ധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് മൗര്യ പ്രധാനമന്ത്രിയെ അറിയിച്ചു. പാവപ്പെട്ടവർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഷർമ്യോഗി പദ്ധതിയെ അഭിനന്ദിക്കാനും അരവിന്ദ് മൗര്യ മറന്നില്ല.
Comments