കോഴിക്കോട്; മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ സ്വത്തുക്കളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി എൻഫോഴ്സ്മെന്റ്. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകൾക്ക് മാത്രം 2 കോടിയിലേറെ രൂപ വില മതിക്കുമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം. ഷാജിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കും.
ഷാജിയുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളുടെ വിവരങ്ങളും രേഖകളുടെ പകർപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഇന്നലെ എൻഫോഴ്സ്മെന്റിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിലാണ് കോഴിക്കോട് ജില്ലയിലെ 3 നില വീടിന് മാത്രം ഒരു കോടി 60 ലക്ഷം രൂപ വിലമതിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ വീടിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
വീട്ടിലെ ഫർണ്ണിച്ചറുകൾ മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുടെ വില നിശ്ചയിച്ചിട്ടില്ല. ഇത് കൂടി നിശ്ചയിച്ചാൽ 2 കോടിയിലേറെ വില മതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ഷാജിയുടെ മറ്റ് സ്വത്തുക്കളെ സംബന്ധിച്ചും അന്വേഷിക്കുന്നത്. ബാങ്ക് ഇടപാടുകൾ, മുൻപ് വിറ്റതോ വാങ്ങിയതോ ആയ സ്വത്തുക്കൾ എന്നിവയും അന്വേഷണ പരിധിയിൽ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കാണിച്ചതിലും അധികം സ്വത്തുക്കൾ കെ എം ഷാജിയുടേതായി ഉണ്ടെന്നാണ് എൻഫോഴ്സ്മെന്റ് സംശയിക്കുന്നത്. അടുത്ത മാസം 10 ന് ഷാജിയോട് നേരിട്ട് ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഒരു ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
Comments