ദോഹ: യെമനി സ്വദേശിയായ സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ നാലു മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഒന്നാം പ്രതി കെ അഷ്ബീർ, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയിൽ, നാലാം പ്രതി ടി. ഷമ്മാസ് എന്നിവർക്കാണ് വധശിക്ഷ. ഇതില്‍ മൂന്നുപേര്‍ പിടികൊടുക്കാതെ കൊലപാതക വിവരം പുറത്തറിയുംമുമ്പ് ഖത്തറില്‍ നിന്നു കടന്നിരുന്നു. ഏതാനും പ്രതികള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 6 മാസം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഏതാനും പേരെ നിരപരാധികളെന്നു കണ്ട് കോടതി വെറുതെ വിട്ടു. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ(ബുധന്‍) ഉച്ചയോടെയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ആകെ 27 പ്രതികളാണുള്ളത്. പ്രതികളെല്ലാം മലയാളികളാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേര്‍ക്കായി ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമസഹായ സെല്‍ എന്നിവയുമായിച്ചേര്‍ന്ന് അഡ്വ. നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം ലഭ്യമാക്കിയത്.ഇവര്‍ നിരപരാധികളാണെന്ന ഉത്തമബോധ്യത്തിലാണ് കേസ് ഏറ്റെടുത്തതെന്നും വിധിപ്രഖ്യാപനം ആശ്വാസകരമാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീൽ കോടതിയെ സമീപിക്കാം. 2019 ജൂൺ 19നാണ് കൊലപാതകം നടന്നത്. കോവിഡ് മൂലമാണ് വിധിപ്രസ്താവം വൈകിയത്.
Comments