ഇസ്ലാമാബാദ് : പാകിസ്താനിൽ ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ ഇസ്ലാം പുരോഹിതർ രംഗത്ത് . ലാൽ മസ്ജിദ്, ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ, മർകസി ജാമിയത്ത് അഹ്ലെ ഹാദിസ് എന്നിവരുമായി ബന്ധമുള്ളവരാണ് ഹൈന്ദവ ക്ഷേത്ര നിർമ്മാണത്തെ എതിർത്ത് രംഗത്തെത്തിയത്.
ഒരു ക്ഷേത്രത്തിന് സർക്കാർ നൽകുന്ന ധനസഹായം ഇസ്ലാമികമല്ലെന്നും, സർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.ക്ഷേത്രത്തിന്റെയും ശ്മശാനത്തിന്റെയും നിർമ്മാണത്തിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷയും നൽകിയിരുന്നു . എന്നാൽ ഇത് കോടതി തള്ളി.
രണ്ട് ദിവസം മുൻപാണ് ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിനു കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി അംഗീകാരം നൽകിയത്. ഇസ്ലാമാബാദിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിന് ഭരണഘടനാപരമായ അല്ലെങ്കിൽ ശരീഅത്ത് പരമായ നിയന്ത്രണങ്ങളില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.
ഭരണഘടനയുടെയും 1950 ലെ ലിയാഖത്ത്-നെഹ്റു കരാറിന്റെയും അടിസ്ഥാനത്തിൽ നടന്ന യോഗത്തിലാണ് കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി തീരുമാനമെടുത്തത്.
സൈദ്പൂർ ഗ്രാമത്തിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രവും അതിനടുത്തുള്ള ധർമ്മശാലയും (കമ്മ്യൂണിറ്റി സെന്റർ) ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് കൈമാറാനും സിഐഐ സർക്കാരിനെ അനുവദിച്ചു.
“ഇസ്ലാമാബാദിലെ നിലവിലെ ജനസംഖ്യ കണക്കിലെടുത്ത് സൈദ്പൂർ ഗ്രാമത്തിലെ പുരാതന ക്ഷേത്രവും തൊട്ടടുത്തുള്ള ധർമ്മശാലയും ഹിന്ദുക്കൾക്കായി തുറന്നുകൊടുക്കുന്നു, അവരുടെ വിശ്വാസമനുസരിച്ച് മതപരമായ സേവനങ്ങൾ നടത്താൻ അവർക്ക് അവിടെയെത്താൻ സൗകര്യമൊരുക്കണം,” സിഐഐ പ്രസ്താവിച്ചു.
14 സിഐഐ അംഗങ്ങൾ ഒപ്പിട്ട തീരുമാനത്തിൽ, രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ഹിന്ദുക്കൾക്കും അവരുടെ വിശ്വാസമനുസരിച്ച് അന്ത്യകർമങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും പ്രസ്താവിക്കുന്നു .
“ഈ അവകാശപ്രകാരം ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് അവരുടെ മരിച്ച ബന്ധുക്കളെ സംസ്കരിക്കാൻ അനുയോജ്യമായ ഇടം നൽകാനും മതപരമായ നിർദ്ദേശങ്ങൾ അനുസരിച്ച് മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്താനും കഴിയും,” കൗൺസിൽ പറഞ്ഞു.
ഒരു ശ്മശാനം, കമ്മ്യൂണിറ്റി സെന്റർ, ക്ഷേത്രം എന്നിവയ്ക്കായി ഹിന്ദു സമൂഹത്തിന് ഭൂമി അനുവദിച്ചതിനെക്കുറിച്ച് അഭിപ്രായം തേടി ജൂലൈ 6 ന് മതകാര്യ മന്ത്രാലയം സിഐഐക്ക് നോട്ടീസ് അയച്ചിരുന്നു .
Comments